തോട്ടത്തില്‍ വിളഞ്ഞു കിടക്കുന്ന പൈനാപ്പിള്‍ പൊട്ടിച്ചെടുത്ത് മുള്ളു കളഞ്ഞ് കഷണങ്ങളാക്കി നല്കിയപ്പോള് അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മുഖത്ത് ചിരി പടര്‍ന്നു. രുചിച്ചു നോക്കി അവര്‍ ഒന്നടങ്കം പറഞ്ഞു - ' വൗ സൂപ്പര്‍ '.
പൈനാപ്പിള്‍ കൃഷിയെ അടുത്തറിയാനായി അമേരിക്കയിലെ അല്‍വ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കാര്‍ഷിക വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ഗ്രാമമായ എറണാകുളം വാഴക്കുളത്ത് എത്തിയത്.
പൈനാപ്പിള്‍ കൃഷി പഠിക്കാനായി യൂണിവേഴ്സിറ്റി അധ്യാപകരായ അജയ് നായര്‍, കാതറീന് സുവോട എന്നിവരുടെ നേതൃത്വത്തിലാണ് പത്തോളം വിദ്യാര്‍ഥികള്‍ കൃഷിയിടം സന്ദര്‍ശിച്ചത്.
മുള്ളുകൊണ്ടാലും മധുരം ഓര്‍ക്കും
കേരളത്തിലെ പരമ്പരാഗതമായ കൃഷി മുറകള്‍ മനസിലാക്കുക എന്ന ലക്ഷ്യമായിരുന്നു സംഘത്തിന്റേത്. ഭൗമ സൂചികാ പദവി ലഭിച്ച് തങ്ങളുടെ നാട്ടില്‍ പോലും പേരും പെരുമയുമുള്ള പൈനാപ്പിള്‍ പഴത്തെ അവ വിളയുന്ന മണ്ണില്‍ നേരിട്ടു കണ്ട വിദ്യാര്‍ഥികളുടെ മുഖത്ത് ശിശുസഹജമായ കൗതുകവും ആനന്ദവും നിറഞ്ഞു.
പൈനാപ്പിള്‍ ചെടി നടുന്നതു മുതല്‍ വളപ്രയോഗം, കള നീക്കം ചെയ്യല്‍, ജലസേചന സംവിധാനം, വളര്‍ച്ചാ ഘട്ടങ്ങള്‍ തുടങ്ങി വിളവെടുപ്പു വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നേരില്‍ കണ്ട് പരിശീലനം നേടി.
വാഴക്കുളത്തെ ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജയിംസ് തോട്ടുമാരിയുമായി ബന്ധപ്പെട്ടാണ് യൂണിവേഴ്സിറ്റി അധികൃതര്‍ തോട്ട സന്ദര്‍ശനം തീരുമാനിച്ചത്. പഴുത്തു പാകമായി വിളവെടുപ്പിനു തയാറായ തോട്ടം കാണുകയായിരുന്നു ലക്ഷ്യം.
അസോസിയേഷനില്‍ നിന്ന് അറിയിച്ചതനുസരിച്ച് വാഴക്കുളം മന്ന പൈനാപ്പിളിന്റെ ഉടമസ്ഥതയില്‍ കല്ലൂര്‍ക്കാട് കാവക്കാടുള്ള നാല് ഏക്കര്‍ വരുന്ന കൃഷിയിടത്തിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തിയത്. കൃഷി പ്രോല്‍സാഹനത്തിനുള്ള സര്‍ക്കാര്‍ പിന്തുണ സംബന്ധിച്ചും അവര്‍ അന്വേഷിച്ചറിഞ്ഞു.
വിവിധ പ്രായത്തിലുള്ള തോട്ടങ്ങളുടെ വിശദാംശങ്ങളും കര്‍ഷകരില്‍ നിന്ന് സംഘം മനസിലാക്കി. കല്ലൂര്‍ക്കാട് പഞ്ചായത്തംഗം ഷിവാഗോ തോമസ്, കൃഷിത്തോട്ടം ഉടമകളായ സിബി ജോര്‍ജ്, ഗ്രീന്‍ വിന്‍സെന്റ്, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ബിന്‍സി ജോണ്‍ എന്നിവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് പൈനാപ്പിള്‍ കൃഷിപാഠം പകര്‍ന്നു നല്കി.